Fireworks

Flash

SSLC Results 2014 ന് ഇവിടെ ക്ലിക്ക് ചെയ്യുക

Thursday, December 27, 2012

വെബ് ഡിസൈനിങ്ങ് കോഴ്സ് ഇന്ന് തുടങ്ങും




ഒമ്പതാം തരം വിദ്യാര്‍ത്ഥികള്‍ക്കായുള്ള ദ്വിദിന വെബ് ഡിസൈനിങ്ങ് കോഴ്സ് ഇന്ന് നൊച്ചാട് ഹയര്‍സെക്കണ്ടറി സ്കൂളില്‍ ആരംഭിക്കും. പേരാമ്പ്ര സബ് ജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്നായി മുപ്പതോളം കുട്ടികള്‍ പരിശീലനത്തില്‍ പങ്കെടുക്കും .drupal എന്ന ഓപ്പണ്‍ സോഴ്സ് WCMS ഉപയോഗിച്ചാണ്പരിശീലനം. .അസ്സന്‍കോയ (Master Trainer, IT@School Project ), ബി.എം.ബിജു (SITC, Nochat HSS) എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നല്കുന്നത്.

Monday, November 19, 2012

ICT Training രണ്ടാം ബാച്ച് തുടങ്ങി

പത്തു ദിവസത്തെ അദ്ധ്യാപകര്‍ക്കുള്ള ശാക്തീകരണ പരിപാടിയുടെ ഭാഗമായി ICT Training രണ്ടാം ബാച്ച് നൊച്ചാട് ഹയര്‍സെക്കണ്ടറി സ്കൂളില്‍ തുടങ്ങി. 17-11-2012 ശനിയാഴ്ച്ച സ്കൂള്‍ Smart Room ല്‍ വെച്ച് ഹെഡ് മാസ്റ്റര്‍ ടി യൂസഫ് പരിശീലനം ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര സോഫ്റ്റ് വെയര്‍ പ്രസ്താനം എന്ത് ? എന്തിന് ? അതിന്റെ മോന്‍മകള്‍ , ഇന്റര്‍നെറ്റ്, Email. & Malayalam Computing , Spread Sheet Software, Presentation, File Conversion തുടങ്ങി നിരവധി മേഖലകളില്‍ അദ്ധ്യാപകര്‍ പരിശീലനം നേടും. RP മാരായ ബി.എം.ബിജു, പി.പി.റഷീദ് , സ്വപ്ന എന്നിവരാണ് പരിശീലനത്തില്‍ നേതൃത്വം നല്‍കുന്നത്. പരിശീലനം ചൊവ്വാഴ്ച അവസാനിക്കും

Sunday, November 11, 2012

മലയാള സര്‍വ്വകലാശാല ഉദ്ഘാടനം ചെയ്തു

മലയാള സര്‍വ്വകലാശാലയ്ക്ക് തുഞ്ചന്‍പറമ്പില്‍ തിരി തെളിഞ്ഞു. മലയാള ഭാഷാ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ പേരിലുള്ള മലയാളം സര്‍വ്വകലാശാല മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. മലയാള ഭാഷയേയും, സംസ്‌കാരത്തേയും തനിമയോടെ സംരക്ഷിക്കാനും, ലോകോത്തരമാക്കാനുമാണ് സര്‍വ്വകലാശാല ലക്ഷ്യമിടുന്നത്. മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി വൈകാതെ തന്നെ നേടിയെടുക്കുക എന്നതാണ് സര്‍ക്കാറിന്റെ അടുത്ത ലക്ഷ്യമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. മലയാളഭാഷാ പഠനം നിര്‍ബന്ധമാക്കുകയും, മലയാളത്തെ ഒന്നാം ഭാഷയായി നിലനിര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത ജൂണില്‍ ക്ലാസ്സുകള്‍ തുടങ്ങാനാവുന്ന തരത്തില്‍ സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനങ്ങല്‍ പുരോഗമിക്കുകയാണ്.

Thursday, August 16, 2012

ഉബുണ്ടു വിശേഷങ്ങള്‍

കംപ്യൂട്ടര്‍ പ്രവര്‍ത്തക സംവിധാന വിപണിയില്‍ ഇതുവരെ ഉണ്ടായിരുന്നത്‌ എറെക്കുറെ ആശയപരമായ മത്സരമായിരുന്നു. ഉബുണ്ടു ലിനക്‌സിന്റെ പുതിയ പതിപ്പിന്റെ വരവോടെ ആശയതലത്തിനൊപ്പംതന്നെ പ്രയോഗതലത്തിലും മറ്റേതു കുത്തക പ്രവര്‍ത്തക സംവിധാന (ഓപറേറ്റിങ്‌ സിസ്‌റ്റം) ത്തിനും ഒപ്പമോ അതിനു മേലെയോ സ്വതന്ത്രസോഫ്‌റ്റ്‌വെയറായ ലിനക്‌സ്‌ അധിഷ്‌ഠിത പ്രവര്‍ത്തകസംവിധാനങ്ങളെ പ്രതിഷ്‌ഠിക്കാമെന്നത്‌ കേവലം കൗതുകംമാത്രമല്ല, സ്ഥായിയായ മറുപടികൂടിയാണ്‌. ഒട്ടനവധി ഗ്‌നു/ലിനക്‌സ്‌ സംവിധാനങ്ങള്‍ ഉണ്ടെങ്കിലും നിര്‍മിതിയുടെയും വിതരണത്തിന്റെയും പുതുക്കലിന്റെയും കാര്യത്തില്‍ ഉബുണ്ടു ഒരുപടി മുന്നിലാണെന്ന്‌ അനുഭവത്തിന്റെ വെളിച്ചത്തില്‍ വിദഗ്‌ധരെന്ന പോലെ സാധാരണക്കാരും പറയുന്നു. ഡെബിയന്‍ ഗ്നു/ലിനക്‌സിനെ അടിസ്ഥാനമാക്കിയാണ്‌ ഉബുണ്ടു നിര്‍മിച്ചിരിക്കുന്നത്‌. തുടര്‍ച്ചയായ നവീകരണവും സ്ഥിരതയുള്ള ഓപ്പറേറ്റിങ്‌ സിസ്‌റ്റവുമെന്ന ഖ്യാതി ഉബുണ്ടുവിനുണ്ട്‌. ഏറ്റവും പുതിയ പതിപ്പ്‌ ഈ വര്‍ഷം ഒക്ടോബര്‍ 29ന്‌ ഡൗണ്‍ലോഡിന്‌ സജ്ജമായി. ദക്ഷിണാഫ്രിക്കന്‍ സംരംഭകനായ മാര്‍ക്ക്‌ ഷട്ടില്‍വര്‍ത്തിന്റെ നേതൃത്വത്തിലുള്ള കനോനിക്കല്‍ ലിമിറ്റഡ്‌ എന്ന സ്ഥാപനമാണ്‌ ഉബുണ്ടുവിന്റെ പിന്നണിപ്രവര്‍ത്തനം നടത്തുന്ന്‌.

Saturday, July 28, 2012

ജി.ശങ്കരക്കുറുപ്പ്: അപാരതയിലേക്കുള്ള വാതിലുകള്‍

അപാരതയിലേക്കുള്ള വാതിലുകളായിരുന്നു ജി.യുടെ കവിതകള്‍. ദര്‍ശനങ്ങളുടെ വിവിധ ആകാശങ്ങള്‍ അവ കാണിച്ചുതന്നു. കാല്പനികതയുടെയും ഇമേജിസത്തിന്റെയും മിസ്റ്റിസിസത്തിന്റെയുമൊക്കെ വക്താവായി വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ജിയെ ദാര്‍ശനികകവിയെന്നു വിളിക്കാം. ആദ്യത്തെ ജ്ഞാനപീഠപുരസ്‌കാരം ജി.യിലൂടെ മലയാളത്തിനു ലഭിച്ചു. 1901 ജൂണ്‍ 3ന് കാലടി നായത്തോട് ഗ്രാമത്തില്‍ ശങ്കരവാര്യരുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനായി ജനനം. ചെറുപ്പത്തിലേ സംസ്‌കൃതം പഠിച്ചു. ഹയര്‍ പരീക്ഷ ജയിച്ച് 17-ാം വയസ്സില്‍ ഹെഡ്മാസ്റ്ററായി ജോലി ലഭിച്ചു. നാലാംവയസ്സില്‍തന്നെ കവിതയെഴുതിത്തുടങ്ങിയ ജി. അപ്പോള്‍ അറിയപ്പെട്ടുതുടങ്ങിയിരുന്നു. പിന്നീട് വൈക്കത്ത് കോണ്‍വെന്റ് സ്‌കൂളില്‍ ജോലിചെയ്ത ജി., പണ്ഡിത പരീക്ഷ ജയിച്ചു. പിന്നീട് വീണ്ടും സംസ്‌കൃത പഠനം. പലേടത്തും അധ്യാപനം. ഒപ്പം കവിതയെഴുത്തും. 1926-ല്‍ വിദ്വാന്‍പരീക്ഷ ജയിച്ച് തൃശ്ശൂര്‍ ട്രെയ്‌നിങ് കോളേജില്‍ ചേര്‍ന്നു. 1937-ല്‍ എറണാകുളം മഹാരാജാസ് കോളേജില്‍ അധ്യാപകനായി. 1956-ല്‍ വിരമിച്ചു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാദമി അംഗം എന്നീ നിലകളിലും ജി. പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജ്യസഭയിലും അംഗമായിരുന്നു. വിശ്വദര്‍ശനം എന്ന കൃതിക്ക് 1963-ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും 1961-ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. 'ഓടക്കുഴ'ലിന് 1965-ലാണ് ജ്ഞാനപീഠം ലഭിക്കുന്നത്. പദ്മഭൂഷണ്‍ പുരസ്‌കാരവും ജി.യെ തേടിയെത്തി. 1978 ഫിബ്രവരി 2ന് അന്തരിച്ചു. പ്രകൃതിയുടെ സൗന്ദര്യവും വിശ്വത്തിന്റെ അമേയതയും ഉണര്‍ത്തുന്ന അത്ഭുതം, അജ്ഞേയ വിശ്വശക്തിയോടുള്ള ആരാധന, ജീവിതത്തെ ആര്‍ദ്രവും സുരഭിലവുമാക്കുന്ന പ്രേമവാത്സല്യങ്ങള്‍, സ്വാതന്ത്ര്യതൃഷ്ണ തുടങ്ങിയ ആദ്യകാല ഭാവങ്ങള്‍ പിന്നീട് ജീവിതരതിയിലേക്കും ആസ്തിക്യബോധത്തിലേക്കും നീങ്ങുന്നതു കാണാം. അന്വേഷണം, എന്റെ വേളി, സൂര്യകാന്തി, ഇന്നു ഞാന്‍ നാളെ നീ തുടങ്ങിയ പ്രശസ്ത ഭാവഗീതങ്ങളടങ്ങിയ സൂര്യകാന്തി (1933) ജി.യെ അതിപ്രശസ്തനാക്കി. ടാഗൂറിന്റെ കവിതകള്‍ ജി.യെ സ്വാധീനിച്ചിട്ടുണ്ട്. ടാഗൂര്‍ക്കവിതകളുടെ പല സവിശേഷതകളും ജി.ക്കും ബാധകമാണെന്ന് നിരൂപകര്‍ പറയുന്നു. ചന്ദനക്കട്ടില്‍, കല്‍വിളക്ക്, ഇണപ്രാവുകള്‍, ഭഗ്‌നഹൃദയം, ശ്വസിക്കുന്ന പട്ടട, പെരുന്തച്ചന്‍ തുടങ്ങിയ ആഖ്യാനകവിതകള്‍ പ്രശസ്തങ്ങളാണ്.

Friday, July 27, 2012

വരൂ, ചൂടന്‍ ലാപ്ടോപ്പിനെ തണുപ്പിക്കാം

“വാങ്ങിച്ചിട്ട് ഒരു കൊല്ലമായേ ഉള്ളൂ, ഈ ലാപ്ടോപ്പ് ചൂടായിട്ടു വയ്യ. ചൂടായി അവസാനം എല്ലാം ഹാങ്ങാവുന്നു. അല്‍പ്പം കഴിഞ്ഞാ ഓഫാവും. വേറെ ലാപ്ടോപ്പു വാങ്ങാറായി. ഇതിനു വെറുതേ കാശുമുടക്കിയെന്നതു മാത്രം മിച്ചം” എന്റെ സുഹൃത്ത് രാവിലെ തെന്നെ വന്നിരുന്ന് പരാതി പറയുന്നതാണ്. ഇത് ലാപ്ടോപ്പ് കൊണ്ടു നടക്കുന്നവരുടെ സ്ഥിരം പരാതിയാണ്. എന്താണ് ഒരു കൊല്ലമായപ്പോഴേക്കും മാറിയത്? ഒരു കൊല്ലം ഓടിയാല്‍ എല്ലാം കേടു വരുമോ? ചൂടാവാനെന്താ കാരണം? സാധാരണയായി കണ്ടു വരുന്ന ഒരു കാരണം പ്രോസസറിനെ തണുപ്പിക്കുന്ന ഹീറ്റ് സിങ്കിലും ഫാനിലും പൊടി നിറഞ്ഞ്, വേണ്ടത്ര വായു സഞ്ചാരം ഇല്ലാതാവുന്നതാണ്. ഡെസ്ക്ടോപ്പുകളെ അപേക്ഷിച്ച് ധാരാളം പുറത്ത് സഞ്ചരിക്കുന്നതിനാല്‍ ലാപ്ടോപ്പുകളില്‍ പൊടി ഉണ്ടാക്കുന്ന ഉപദ്രവം വളരെ അധികമാവും. ഇത് തടയാന്‍ ബുദ്ധിമുട്ടായതിനാല്‍ ആറുമാസത്തിലൊരിക്കലോ കൊല്ലത്തിലൊരിക്കലോ ലാപ്ടോപ്പിനകത്തെ പൊടിയൊക്കെക്കളഞ്ഞു സൂക്ഷിച്ചാല്‍ മുടക്കിയ കാശ് നല്ലവണ്ണം ഈടാക്കാം. ഈ പോസ്റ്റില്‍ ഒരു ഡെല്‍ ഇന്‍സ്പിറോണ്‍ 1300 (അല്ലെങ്കില്‍ ബി 120/130) സീരീസിനെ ഒന്നു പൊടിതട്ടി ആയുസ്സു കൂട്ടുന്നതാണ് ഞാന്‍ കാണിക്കാന്‍ പോകുന്നത്. മറ്റു ലാപ്ടോപ്പുകളില്‍ ചെയ്യേണ്ടത് ഇതു തന്നെയാണെങ്കിലും ചെയ്യേണ്ട രീതി വ്യത്യാസമുണ്ടാവും. അതാത് മോഡലുകളുടെ മാനുവലും റിപ്പയര്‍ ഗൈഡും നോക്കിയാല്‍ അഴിക്കേണ്ട വഴിയും ചെയ്യേണ്ട വിധവും കിട്ടും. നമുക്ക് ഈ പണിക്ക് ആവശ്യമായ വസ്തുക്കള്‍ ഒരു സ്ക്രൂ ഡ്രൈവര്‍, അല്‍പ്പം പഞ്ഞി, ഒരു ബ്രഷ് അല്ലെങ്കില്‍ ചെറിയ വാക്വം ക്ലീനര്‍, പ്രോസസറിനുപയോഗിക്കുന്ന തെര്‍മല്‍ കോമ്പൌണ്ട് (കൂളിങ്ങ് ജെല്‍ അല്ലെങ്കില്‍ സില്‍‌വര്‍ കോമ്പൌണ്ട്) എന്നിവയാണ്. കൂളിങ്ങ് ജെല്ലും സില്‍‌വര്‍ കോമ്പൌണ്ടുമൊക്കെ കമ്പ്യൂട്ടറിന്റെ ഭാഗങ്ങള്‍ വില്‍ക്കുന്ന കടയില്‍ കിട്ടും. അഴിക്കുന്നതിനു മുന്നെ എര്‍ത്ത് ചെയ്യപ്പെട്ടിട്ടുള്ള ഒരു മെറ്റലില്‍ തൊട്ട് സ്റ്റാറ്റിക്ക് ശരീരത്തിലില്ലെന്ന് ഉറപ്പു വരുത്തണം. കൂടാതെ അഴിക്കുന്ന ലാപ്ടോപ്പിന്റെ സേഫ്റ്റി ഗൈഡ് വായിച്ചിരിക്കണം. ഇന്‍സ്പിറോണ്‍ 1300ഇല്‍ പ്രോസസറും ഹീറ്റ്സിങ്കും പുറകിലെ ഒരു ചെറിയ പ്ലേറ്റഴിച്ചാല്‍ കിട്ടുന്നതു പോലെയാണ് സജ്ജീകരിച്ചിരിക്കുന്നത്. താഴെക്കാണുന്ന ചീത്രം നോക്കൂ. വലതു വശത്ത് മുകളിലായി കാണുന്നതാണ് ഹീറ്റ് സിങ്കും പ്രോസസറും ഇരിക്കുന്ന അറ. അതിന്റെ താഴെയായി ഫാനിനെ മറയ്ക്കുന്ന ഗ്രില്ലും കാണാം. ആദ്യപടിയായി, ലാപ്ടോപ്പിന്റെ ബാറ്ററി അഴിച്ചിടുക. അകത്തു പെരുമാറുമ്പോള്‍ ഷോര്‍ട്ടാവാതിരിക്കാന്‍ ഇതൂ വളരെ അത്യാവശ്യമാണ്. ഇവിടെയാണ് ഈ മോഡലില്‍ പ്രോസസ്രും ഹീറ്റ്സിങ്കും ഇരിക്കുന്നത് പ്ലേറ്റിന്റെ ഇടതു വശത്തു കാണുന്ന സ്ക്രൂ അഴിച്ചെടുക്കുക. എന്നിട്ട് ശ്രദ്ധിച്ചു പ്ലേറ്റ് ഊരി മാറ്റി വെക്കുക. ചെമ്പു നിറത്തില്‍ കാണുന്നതാണ് ഹീറ്റ് സിങ്ക്. പ്രോസസര്‍ അതിനടിയിലാണ് ഇരിക്കുന്നത്. പഴയ ലാപ്ടൊപ്പുകളില്‍ ഇതില്‍ നിറയെ പൊടിയായിരിക്കും. ബ്രഷ് ഉപയോഗിച്ച് ശ്രദ്ധിച്ചു പൊടി മുഴുവനും പുറത്തേക്കെടുക്കുക. ശക്തി കുറഞ്ഞ വാക്വം ക്ലീനറും ഇതിനായി ഉപയോഗിക്കാവുന്നതാണ്. അതിനു ശേഷം ഹീറ്റ് സിങ്ക് അഴിച്ചെടുക്കുക. ഹീറ്റ്സിങ്കിന്റെ ഉള്ളിലും അടിയിലും ഉള്ള പൊടിയും പതുക്കെ നീക്കുക. ഹീറ്റ്സിങ്കും പ്രോസസറും അല്‍പ്പം ശ്രദ്ധയോടെ കൈകാര്യം ചെയുന്നത് നന്നായിരിക്കും. സ്ക്രൂകള്‍ അഴിച്ചതിനു ശേഷം ഹീറ്റ്സിങ്കിലെ പേപ്പര്‍ നാടയുടെ സഹായത്താല്‍ അമ്പടയാളത്തിന്റെ എതിര്‍ വശത്തേക്ക് ചെരിച്ചു പൊക്കി എടുക്കുക. ഹീറ്റ്സിങ്കിലും പരിസരത്തും ഫാനില്‍ നിന്നുള്ള കുഴലിലുമുള്ള പൊടി മുഴുവന്‍ നീക്കം ചെയ്തതിനു ശേഷം, ഹീറ്റ് സിങ്ക് മാറ്റി വെയ്ക്കുക. ഹീറ്റ് സിങ്കിനു നേരെ താഴെ കാണുന്നതാണ് ഈ ലാപ്ടോപ്പിലെ പ്രോസസര്‍. പഴയ ലാപ്ടൊപ്പുകളില്‍ ഈ പ്രോസസറിനു പുറത്ത് തെര്‍മല്‍ കോമ്പൌണ്ട് ഉണങ്ങി ഇരിക്കുന്നുണ്ടാവും. ഈ കോമ്പൌണ്ട് പ്രോസസറും ഹീറ്റ്സിങ്കും തമ്മിലുള്ള താപ ചാലനം വര്‍ദ്ധിപ്പിക്കുന്നതിനുള്ളതാണ്. കാലക്രമേണ ഇത് ഉണങ്ങി വരണ്ട് താപചാലനശേഷി നഷ്ടപ്പെടുന്നതും ലാപ്ടോപ്പ് ചൂടാവുന്നതിലേക്ക് വഴി വെയ്ക്കും. അടുത്തതായി പഞ്ഞി ഉപയോഗിച്ച് പ്രോസസറും ഹീറ്റ്സിങ്കിന്റെ അടിവശവും വൃത്തിയാക്കുക. അമിത ബലം പ്രയോഗിച്ച് കേടുപാടുകള്‍ വരുത്താതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. തെര്‍മല്‍ കോമ്പൌണ്ടും അതിന്റെ പൊടിയും വിഷമാണ്. അതിനാല്‍ ഇതു കഴിയുന്നതു വരെ പ്രത്യേകം ശ്രദ്ധിക്കുക. കഴിഞ്ഞ ഉടനെ കയ്യ് നന്നായി കഴുകണം. തെര്‍മല്‍ കോമ്പൌണ്ട് ഒരല്‍പ്പം പ്രോസസറിനു മുകളില്‍ തേയ്ക്കുക. ഒരു ചെറിയ പ്ലാസ്റ്റിക്കു കഷണമോ തീപ്പട്ടിക്കമ്പോ ഉപയോഗിച്ച് അത് പ്രോസസറിനു മുകളില്‍ കടലാസ് കനത്തില്‍ തേക്കുക. അധികമുള്ള കോമ്പൌണ്ട് പഞ്ഞി ഉപയോഗിച്ച് തുടച്ചെടുക്കണം. കോമ്പൌണ്ട് ഒരേ കനത്തില്‍ ആയാല്‍ ഹീറ്റ് സിങ്കിനെ തിരിച്ച് സ്ഥാനത്തു വെച്ച് സ്ക്രൂ പിടിപ്പിക്കുക. അമ്പടയാളമുള്ള ഭാഗം ചെരിച്ച് ഉള്ളിലേക്കു കയറ്റി ശരിയായ സ്ഥാനത്ത് ഇരുന്നെന്ന് ഉറപ്പു വരുത്തിയതിനു ശേഷം എതിര്‍ കോണുകളിലുള്ള സ്ക്രൂകള്‍ ആദ്യം പിടിപ്പിക്കുന്നത് നന്നായിരിക്കും. പ്ലേറ്റ് സ്ക്രൂ ചെയ്ത് ബാറ്ററി പിടിപ്പിച്ച് ലാപ്ടോപ്പ് നേരെ വെച്ച് ഓണ്‍ ചെയ്തു നോക്കൂ, ചൂടാകുന്നുണ്ടോ?

Monday, February 20, 2012

Mozilla Upgradation in Ubuntu

അധ്യാപക പാക്കേജിന്റെ ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയറിലേക്ക് പ്രവേശിക്കുമ്പോള്‍ Firefox അപ്ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെടുന്നുണ്ട്. ഉബുണ്ടുവില്‍ Synaptic Package Manager ഉപയോഗിച്ച് Firefoxനെ version 10 ലേക്ക് അപ്ഡേറ്റ് ചെയ്യാവുന്നതാണ്.
System -> Administartion -> Synaptic Pacakge Manager തുറന്ന് Reload ല്‍ ക്ലിക്ക് ചെയ്യുക ( Synaptic Pacakge Manager ന്റ ടൂള്‍ ബാറിന്റെ ഇടത്തേ അറ്റത്തുള്ള വളഞ്ഞ അമ്പടയാളം).
പാക്കേജുകളുടെ ലിസ്റ്റില്‍ നിന്ന് firefox കണ്ടെത്തി Right click ചെയ്ത് Mark for Upgrade എന്നതില്‍ ക്ലിക്ക് ചെയ്യുക. ഇതുപോലെ ubufox എന്ന പാക്കേജും അപ്ഗ്രേഡ് ചെയ്യാനായി മാര്‍ക്ക് ചെയ്യുക.
ടൂള്‍ ബാറിലെ Apply ബട്ടണിലും തുടര്‍ന്ന് വരുന്ന ‌ഡയലോഗ് ബോക്സിലെ Apply ബട്ടണിലും ക്ലിക്ക് ചെയ്യുക.

IT @ School Ubuntu/Edubuntu 10.04 ഉപയോഗിക്കുന്നവര്‍ക്ക് താഴെ കൊടുത്ത ലിങ്കില്‍നിന്ന് ലഭിക്കുന്ന ഫയല്‍ ഉപയോഗിച്ചും firefox അപ്ഡേറ്റ് ചെയ്യാം
(ഫയല്‍ extract ചെയ്യുക. install-firefox10 ല്‍ ഡബ്ള്‍ക്ലിക്ക് ചെയ്യുക. Run in Terminal ല്‍ ക്ലിക്ക് ചെയ്ത് പാസ്‌വേര്‍ഡ് നല്‍കി Enter കീ അമര്‍ത്തുക)

Mozilla Firefox Updation File for IT@School Ubuntu

Tuesday, January 24, 2012

സുകുമാര്‍ അഴീക്കോട് അന്തരിച്ചു



തൃശൂര്‍: അധ്യാപകന്‍, നിരൂപകന്‍, ഗ്രന്ഥകാരന്‍, പത്രാധിപര്‍, പ്രഭാഷകന്‍ തുടങ്ങിയ നിലകളില്‍ വേറിട്ട വ്യക്തിത്വമായ ഏഴ് പതിറ്റാണ്ട് കാലം കേരളത്തിന്റെ സാമൂഹിക സാംസ്കാരിക പൊതുപ്രവര്‍ത്തന മേഖലകളില്‍ നിറഞ്ഞുനിന്ന ഡോ. സുകുമാര്‍ അഴീക്കോട് അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ 6.40ന് തൃശൂര്‍ അമല ആശുപത്രിയിലായിരുന്നു അന്ത്യം. 85 വയസായിരുന്നു. രാവിലെ എട്ട് മണിയോടെ മൃതദേഹം ഇരവിമംഗലത്തെ വീട്ടിലേക്ക് കൊണ്ടുപോയി. അതിന് ശേഷം രാവിലെ 10മണിയോടെ സാഹിത്യ അക്കാദമിയില്‍ പൊതുദര്‍ശനത്തിന് വെക്കും. ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം ബുധനാഴ്ച നടക്കും.

1926 മേയ് 12ന് കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് വിദ്വാന്‍ പനങ്കാവില്‍ ദാമോദരന്റെയും കോളോത്ത് തട്ടാരത്ത് മാധവിയമ്മയുടെയും മകനായാണ് സുകുമാര്‍ അഴീക്കോട് ജനിച്ചത് . ചിറക്കല്‍ രാജാസ് ഹൈസ്കൂളില്‍ നിന്ന് എസ്. എസ്. എല്‍. സി വിജയിച്ച ശേഷം കോട്ടക്കല്‍ ആയുര്‍വേദ കോളജില്‍ ഒരു വര്‍ഷത്തോളം വൈദ്യപഠനം നടത്തി. ബി. ടി ബിരുദം നേടി പിന്നീട് സംസ്കൃതത്തിലും മലയാളത്തിലും മാസ്റര്‍ ബിരുദം നേടി. കേരള സര്‍വകലാശാലയില്‍ നിന്ന് ‘മലയാള സാഹിത്യ വിമര്‍ശനം എന്ന ഗവേഷണ പ്രബന്ധത്തിന് ഡോക്ടറേറ്റ് ലഭിച്ചു. താന്‍ സ്കൂള്‍ വിദ്യാഭ്യാസം നിര്‍വഹിച്ച രാജാസ് ഹൈസ്കൂളില്‍ അധ്യാപകനായിട്ടായിരുന്നു ആദ്യ നിയമനം. മംഗലാപുരം സെന്റ് അലോഷ്യസ്, കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളജുകളില്‍ ലക്ചറര്‍, മൂത്തകുന്നം എസ്. എന്‍. എ. ട്രെയിനിങ്ങ് കോളജ് പ്രിന്‍സിപ്പല്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ച ശേഷമാണ് കാലിക്കറ്റ് സര്‍വകലാശാല പ്രൊ. വൈസ് ചാന്‍സലറായത്. പിന്നീട് ആക്ടിങ്ങ് വൈസ് ചാന്‍സലറായും സേവനം അനുഷ്ടിച്ചു. തത്വമസി എന്ന ഒരൊറ്റ ഗ്രന്ഥം മതി അദ്ദേഹത്തിന്റെ പാണ്ഡിത്യം എത്രത്തോളം വലുതായിരുന്നെന്ന് മനസിലാക്കാന്‍. വേദങ്ങളിലും ഉപനിഷത്തുകളിലും അധിഷ്ടിതമായ ഇന്ത്യന്‍ തത്വചിന്തയെ ആധാരമാക്കിയുള്ള ഈ രചന ഭാഷയിലും സാഹിത്യത്തിലും ചിന്താപരമായുള്ള അഴീക്കോടിന്റെ പാണ്ഡിത്യം വെളിപ്പെടുത്തുന്നതാണ്. വ്യക്തിപരമായി ഏറെ അടുപ്പമുള്ള ഗുരുതുല്യനായ പ്രശസ്ത കവി ജി. ശങ്കരകുറുപ്പിന്റെ രചനകളെ സൃഷ്ടിപരമായി വിമര്‍ശിച്ച് ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു എന്ന ഗ്രന്ഥത്തിലൂടെ സുകുമാര്‍ അഴീക്കോട് ഏറെ ശ്രദ്ധേയനായി. ആശാന്റെ സീതാകാവ്യം, രമണനും മലയാള കവിതയും, മഹാത്മാവിന്റെ മാര്‍ഗം, പുരോഗമന സാഹിത്യവും മറ്റും, മലയാള സാഹിത്യ വിമര്‍ശം, തത്വവും മനുഷ്യനും, ഖണ്ഡനവും മണ്ഡനവും, എന്തിന് ഭാരതധരേ, അഴീക്കോടിന്റെ പ്രഭാഷണങ്ങള്‍, അഴീക്കോടിന്റെ ഫലിതങ്ങള്‍, ഗുരുവിന്റെ ദുഃഖം, ആകാശം നഷ്ടപ്പെടുന്ന ഇന്ത്യ, പാതകള്‍ കാഴ്ചകള്‍, ഭാവന എന്ന വിസ്മയം, ഭാവയാത്രകള്‍, തുടങ്ങിയ 35 ല്‍ അധികം കൃതികള്‍ രചിച്ചിട്ടുണ്ട്.

Monday, January 16, 2012

സ്കൂള്‍ കലോത്സവം തത്സമയം വെബില്‍




ജനുവരി 16 മുതല്‍ തൃശ്ശൂരില്‍ നടക്കുന്ന 52 ാമത് സംസ്ഥാന സ്കൂള്‍ കലോത്സവം ഒരേ സമയം ആറു വേദികളില്‍ നിന്നും ലൈവായി കാണാന്‍ ഐ.ടി@സ്കൂള്‍ സംവിധാനമൊരുക്കി. ഐ.ടി@സ്കൂള്‍ വിക്ടേഴ്സ് ചാനല്‍ വഴിയും, വെബ് സ്ട്രീമിങ് വഴിയും നടത്തുന്ന സംപ്രേക്ഷണത്തിന് പുറമെയാണിത്. www.schoolkalosavamlive.in ലിങ്കില്‍ ഒരേ സമയം ആറു സ്റേജുകള്‍ പ്രത്യക്ഷപ്പെടും; ഇതില്‍ കാണാനാഗ്രഹിക്കുന്ന സ്റേജിനങ്ങള്‍ ലൈവായി ദര്‍ശിക്കാം. വിക്ടേഴ്സ് ചാനലിലും www.victers.itschool.gov.in പോര്‍ട്ടലിലും കലോല്‍സവത്തിലെ പ്രസക്തഭാഗങ്ങള്‍ ഇതിനുപുറമെ ലഭ്യമാകും. കലോത്സവത്തിന്റെ നടത്തിപ്പും ഫലപ്രഖ്യാപനവും പരിപൂര്‍ണമായും ഓണ്‍ലൈനാക്കാനുളള www.schoolkalolsavam.in പോര്‍ട്ടലും ഐ.ടി@സ്കൂള്‍ തയ്യാറാക്കിയിട്ടുണ്ട്. എത്ര കൂടിയ ഡാറ്റയും ഞൊടിയിടയ്ക്കുളളില്‍ പ്രത്യക്ഷപ്പെടുന്ന കണ്ടന്റ് ഡലിവറിനെറ്റ് വര്‍ക്ക് വഴിയാണ് ആറു വേദികളില്‍ ഒരേ സമയം കാണാനുളള സംവിധാനം ഡി-ഡിറ്റിന്റെ സഹായത്തോടെ ഐ.ടി@സ്കൂള്‍ ഒരുക്കിയിട്ടുളളത്. സെര്‍വര്‍ അധിഷ്ഠിത വെബ് ഹോസ്റിങ് സംവിധാനത്തില്‍ നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ വെബ് അപേക്ഷകള്‍ വരുമ്പോള്‍ സെര്‍വര്‍ ഹാങ് ആകാന്‍ സാധ്യതയുണ്ട്. എന്നാല്‍ ആയിരക്കണക്കിന് സെര്‍വര്‍ ശ്യംഖലകളില്‍ വിവരം വിതറിയിടുകയും ഉപയോക്താവിന് ഏറ്റവും അടുത്ത സെര്‍വറില്‍ നിന്ന് അനായാസേന ലഷ്യമാക്കുകയും ചെയ്യുന്ന രീതിയാണ് കണ്ടന്റ് ഡലിവറി നെറ്റ് വര്‍ക്ക് അഥവാ സി.ഡി.എന്‍. 2010 ലെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലപ്രഖ്യാപനത്തിലാണ് കേരളത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ഇത്തരമൊരു സംവിധാനം ആവിഷ്കരിച്ചത്. കഴിഞ്ഞ വര്‍ഷം കോട്ടയത്ത് നടന്ന സംസ്ഥാന കലോത്സവം ഐ.ടി@സ്കൂള്‍ വിക്ടേഴ്സ് വെബ് ചാനല്‍ വഴി 68 രാജ്യങ്ങളില്‍ നിന്നും ജനങ്ങള്‍ കണ്ടിരുന്നു.